തൃശ്ശൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായും തൃശ്ശൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്തായുമായിരുന്ന പുണ്യശ്ലോകനായ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് കൊണ്ട് തൃശ്ശൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രേഷ്ഠ കാതോലിക്ക ബാവ ആത്മീയ ഗോളത്തിലെ സൂര്യ തേജസ്സൈന്നും തന്റെ ജീവിത ശൈലിയും പ്രവർത്തനങ്ങളും സഭയ്ക്ക് മാത്രമല്ല, പൊതു സമൂഹത്തിനും മാതൃകയാണെന്നും ബാവായെ എക്കാലവും കേരളം സ്മരിക്കുമെന്നും റവന്യു മന്ത്രി കെ. രാജൻ അനുസ്മരിച്ചു.
കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ രാജൻ ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തിൽ തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഭദ്രാസനത്തിന്റെ അടിത്തറ പാകിയത് ശ്രേഷ്ഠ ബാവായാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അദ്ധ്യക്ഷ പ്രസംഗത്തിൽ സംസാരിച്ചു. സിറോ മലബാർ സഭയുടെ മാർ ആൻഡ്രൂസ് താഴത്ത്, കൽദായ സുറിയാനി സഭയുടെ മാർ ഔഗേൻ കുരിയാക്കോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സിറിൽ മോർ ബസ്സേലിയോസ്, മുൻ മേയർ ശ്രീ. ഐ. പി പോൾ, വന്ദ്യ ജോയ് ടി വർഗ്ഗീസ് കോർ എപ്പിസ്കോപ്പ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു.
തൃശ്ശൂർ ഭദ്രാസന ഭാരവാഹികളായ സെക്രട്ടറി ഫാ. ജെയ്സൺ കെ ജോൺ, ജോയിന്റ് സെക്രട്ടറി റെജി പൗലോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.