പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ അതിക്രമിച്ചു കയറി ആരാധന നടത്തി എന്ന വാർത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമാണെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.
2013 മെയ് 9 ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ തോട്ടുകടവിൽ പരേതനായ ശ്രീ. റോയി എന്ന യുവാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ മെത്രാപ്പോലീത്ത പങ്കെടുത്തതിന് എതിരെയാണ് ഓർത്തഡോക്സ് വിഭാഗം പ്രതി ചേർത്ത് കേസ് നൽകിയത്. അന്ന് സ്ഥലത്ത് ഇല്ലായിരുന്ന, ശുശ്രൂഷയിൽ പങ്കെടുക്കാതിരുന്ന വൈദികരെ പോലും പ്രതി ചേർത്ത് മറു വിഭാഗം കേസ് കൊടുത്തിട്ടുള്ളതും 11 വർഷം മുമ്പ് നടന്ന സംഭവത്തെ തെറ്റിദ്ധാരണ ജനകമായി പ്രചരിപ്പിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണ്.
കൂടാതെ ശവസംസ്കാര ശുശ്രൂഷകളിൽ മെത്രാപ്പോലീത്തയ്ക്ക് പങ്കെടുക്കുന്നതിന് വിലക്കുകൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത ശുശ്രൂഷയിൽ മെത്രാപ്പോലീത്ത പങ്കെടുത്തതെന്നും മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമാണെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ
02/02/2025